തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് സാഹചര്യം വിലയിരുത്തിയശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗമാണ് തീരുമാനമെടുത്തത്. സ്കൂളുകളുടെ പ്രവർത്തനവും 28 മുതൽ പൂർണതോതിലാക്കും. 50 ശതമാനം കുട്ടികളുമായി ക്ലാസുകൾ വൈകിട്ടുവരെ നടത്തും. ജില്ലകളിൽ നിലവിലുള്ള വർഗീകരണം തുടരാനും യോഗത്തിൽ തീരുമാനമായി.
കോവിഡ് സംബന്ധിച്ച തരംതിരിവിൽ നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിൽ ഇല്ലാത്തതിനാൽ തിയറ്ററുകൾക്കു പ്രവർത്തിക്കാൻ തടസ്സമില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സി കാറ്റഗറി ജില്ലകളിൽ തിയറ്ററുകൾ അടച്ചിടാനുള്ള സർക്കാർ ഉത്തരവിനെതിരെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. ബാർ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഇല്ലാത്ത നിയന്ത്രണമാണു തിയറ്ററുകൾക്ക് ഉള്ളതെന്ന് ഹർജിക്കാർ ആരോപിച്ചു. മറുപടി ഉൾപ്പെടുത്തി സർക്കാർ സത്യവാങ്മൂലം നൽകണമെന്നു കോടതി നിർദേശിച്ചു.