കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ തെളിവായ ദൃശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്നെന്ന ആരോപണത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവനക്കാരെ ചോദ്യംചെയ്യാൻ ഒരുങ്ങി അന്വേഷണസംഘം. ചോദ്യംചെയ്യൽ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. ഇവരെ ചോദ്യം ചെയ്യുന്നതിന് ഈ മാസം 4നു കോടതി അനുമതി നല്‍കിയിരുന്നു.
പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ശിരസ്തദാറിനെയും തൊണ്ടി ക്ലാര്‍ക്കിനെയുമാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യുക. കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം അനുമതി തേടിയിട്ടുണ്ട്. കോടതി കസ്റ്റഡിയിലിരിക്കെ വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചോദ്യംചെയ്യൽ നടപടിക്ക് അന്വേഷണസംഘത്തിന്റെ തീരുമാനം.
കോടതിയുടെ കൈവശമിരിക്കെ 2018 ഡിസംബര്‍ 13നാണ് മെമ്മറി കാര്‍ഡിലെ ഫയലുകളുടെ ഹാഷ് വാല്യു മാറിയതെന്നാണ് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയത്. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായാണ് കോടതിയുടെ അനുമതി ക്രൈംബ്രാഞ്ച് തേടിയിരിക്കുന്നത്.