തിരുവനന്തപുരം : വിഴിഞ്ഞം സമരക്കാരുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. മന്ത്രിസഭാ ഉപസമിതി ആണ് സമരക്കാരുമായി ചർച്ച നടത്തുക . വൈകീട്ട് ആറിനാണ് ചർച്ച. തുറമുഖ നിർമാണം നിർത്തിവച്ച് സമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉൾപ്പെടെ 7 ഇന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമര സമിതിയുടെ തീരുമാനം.
സമരം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് മുതൽ ഉപവാസ സമരവും തുടങ്ങുകയാണ്. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. പാളയം ഇമാം വി.പി സുഹൈബ് മൗലവി ഉപവാസസമരം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലും സമരവേദിയിലെത്തും.
കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21ാം ദിനമായ ഇന്ന് സമരത്തിന് എത്തുക.
അടുത്ത ദിവസങ്ങളിൽ മറ്റ് വൈദികരും സന്യസ്തരും അൽമായരും ഉപവാസമിരിക്കും. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള. ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്.
കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണം ഇന്ന് തുടങ്ങാനിരിക്കുകയാണ്.102 കുടുംബങ്ങൾക്ക് 5500 രൂപ വീതമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രിയാണ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുക.വിഴിഞ്ഞം സമരത്തെ തുടർന്ന് നടന്ന മന്ത്രിതല ചർച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായവിതരണം.