മാവേലിക്കര: ആത്മബോധോദയ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ വേദി മാറിയെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാവേലിക്കര കൊറ്റാര്‍കാവിലെ പരിപാടിക്കു പകരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടകനായ ചെറുകോലിലെ പരിപാടിയിലേക്കാണ് പൊലീസ് സംഘം മന്ത്രി വീണാ ജോര്‍ജിനെ എത്തിച്ചത്.
ആത്മബോധോദയ സംഘം മാവേലിക്കര ചെറുകോലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയായിരുന്നു ഉദ്ഘാടകന്‍. കൊടിക്കുന്നില്‍ സുരേഷ് എം പി, ശുഭനന്ദാശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവറിയോസ് തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്.
ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരുന്നു അവിചാരിതമായി ആരോഗ്യമന്ത്രിയുടെ പ്രവേശനം. വേദിയിലെത്തി ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് മനസ്സിലായത്. കൊടിക്കുന്നില്‍ സുരേഷ് എം.പി വിവരം സൂചിപ്പിച്ചതോടെ മന്ത്രി ഉടന്‍ തന്നെ വേദിയില്‍ നിന്ന് പോകുകയും ചെയ്തു. എല്ലാവരുമായി സൗഹൃദം പങ്കിട്ട ശേഷമാണ് മന്ത്രി മടങ്ങിയത്. ആത്മബോധോദയ സംഘം മാവേലിക്കര കൊറ്റാര്‍ക്കാവില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിക്ക് പങ്കെടുക്കേണ്ടിയിരുന്നത്. ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനവും സുരക്ഷാ വീഴ്ചയുമാണ് പോലീസിന്റെ പിഴവിലൂടെ ഉണ്ടായതെന്നാണു വിമര്‍ശനം.