ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാനങ്ങൾ ഈ വർഷം ഡിസംബർ 31 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സർക്കുലറിൽ അറിയിച്ചു. നേരത്തെ നവംബർ 30 വരെയായിരുന്നു വിലക്ക്.
എന്നിരുന്നാലും, അന്താരാഷ്ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും, വിദേശത്തു നിന്നും ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യം ഉൾപ്പെടെയുള്ള ഡിജിസിഎയുടെ പ്രത്യേക അനുമതിയുള്ള സർവീസുകളെയും വിലക്ക് ബാധിക്കില്ല.
കോവിഡ് വ്യാപനം കാരണം സ്ഥിരമായി അന്താരാഷ്ട്ര വിമാന സർവീസുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഒന്നിലധികം രാജ്യങ്ങളുമായി എയർ ബബിൾ ക്രമീകരണങ്ങളിൽ ഏർപ്പെട്ടിരുന്നു. നിലവിൽ 18 രാജ്യങ്ങളുമായാണ് ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള എയർ ബബിൾ കരാർ പ്രകാരം ഇരു രാജ്യങ്ങൾക്കുമുള്ള വിമാന സർവീസുകൾ നടത്താൻ തടസ്സമില്ല.
രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച് 25 മുതലാണ് രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തലാക്കിയത്. പിന്നീട് വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ വന്ദേഭാരത് ദൗത്യം ആരംഭിക്കുകയാണുണ്ടായത്.