ദുബായ്: നഴ്സിംഗ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള പ്രധാന പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കാനും 5 വർഷത്തിനുള്ളിൽ 10,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാനും തീരുമാനിച്ചു.
നഴ്സിംഗ്, പ്രോഗ്രാമിംഗ്, അക്കൗണ്ടിംഗ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 5 വർഷത്തെ ശമ്പളത്തിന് പുറമേ പ്രതിമാസം 5,000 ദിർഹം (ഏകദേശം ഒരു ലക്ഷം രൂപ) ബോണസ് നൽകും. സ്വകാര്യമേഖല 75,000 സ്വദേശികൾക്ക് അധിക ആനുകൂല്യങ്ങളോടെ തൊഴിൽ നൽകും.
നഴ്സിംഗ്-മിഡ്വൈഫ് മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ ഏപ്രിലിൽ ആരംഭിച്ചു. നഴ്സിംഗ് മേഖലയിലെ സ്വദേശിവത്കരണം ആയിരക്കണക്കിന് മലയാളികളെ ബാധിക്കും. 5 വർഷത്തിനുള്ളിൽ 10% സ്വദേശിവൽക്കരണം.
സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ 5 വർഷത്തേക്ക് പ്രതിവർഷം 2% എന്ന തോതിൽ സ്വദേശി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കണം. 5 വർഷത്തിന്റെ അവസാനം, ജീവനക്കാരിൽ 10% സ്വദേശികളായിരിക്കണം.
സ്വകാര്യ മേഖലയിൽ 20,000 ദിർഹത്തിൽ താഴെ വരുമാനമുള്ളവരുടെ പെൻഷൻ ഫണ്ടിലേക്ക് 5 വർഷത്തേക്ക് ഒരു നിശ്ചിത തുക സംഭാവന ചെയ്യും. അവരുടെ ഓരോ കുട്ടിക്കും പ്രതിമാസം 800 ദിർഹമാണ് അലവൻസ്.
തൊഴിൽ നഷ്ടപ്പെടുന്ന സ്വദേശികൾക്ക് 6 മാസം വരെ സാമ്പത്തിക സഹായം നൽകും.