കൊറോണ വൈറസ് മൂലം സൗദിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളായ ഗർഭണികളെ നാട്ടിലിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചു.
സൗദി അറേബിയയിൽ ജോലിചെയ്യുന്ന മലയാളികളായ ഒരു ഡോക്ടറും പതിനേഴ് നഴ്സുമാരും അടങ്ങുന്ന സംഘമാണ് പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്.
ഇവരിൽ ഭൂരിഭാഗം പേരും പ്രസവത്തിനും ബദ്ധപ്പെട്ട ചികിത്സയ്ക്കും വേണ്ടി മുൻപേ തന്നെ ജോലി രാജി വെച്ചും ലീവ് എടുത്തും നാട്ടിലേക്ക് വരുന്നതിനായി മാർച്ച് ഏപ്രിൽ മാസങ്ങളിൽ ടിക്കറ്റ് എടുത്തിരുന്നു. പക്ഷെ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പടെ രാജ്യങ്ങൾ വിമാന സർവീസുകൾ റദ്ദാക്കിയതിനാലാണ് വിദേശത്ത് തന്നെ
തുടരുവാൻ ഇവർ നിർബന്ധിതരായത്.
ഈ സാഹചര്യത്തിലാണ് തങ്ങളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സൗദി അറേബ്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്ലീസ് ഇന്ത്യ ചെയർമാൻ ശ്രീ ലത്തീഫ് തെച്ചി
മുഖേനെ പ്രവാസി ലീഗൽ സെല്ലിനെ സമീപിക്കുകയും സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിക്കുകയും ചെയ്തത്.
കൊവിഡ് 19 പ്രതിരോധത്തിനായി സൗദിയിലുള്ള സർക്കാർ ആശുപത്രികൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയതിനാൽ ആവശ്യമായ ചികിത്സ ലഭിക്കാൻ ബുദ്ധിമുട്ടുള്ളതായും നിലവിൽ ജോലിയോ കുടുംബാംഗളുടെ സാമീപ്യമോ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള സാമ്പത്തിക സ്ഥിതിയെല്ലെന്നും ഹർജ്ജിയിൽ
പറയുന്നു.
മാത്രമല്ല കിലോമീറ്ററുകൾ അകലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നതിനാലും അടച്ചിടലിനെ തുടർന്ന് ഗതാഗതം സ്തംപിച്ചതിനാൽ ആശുപത്രികളിൽ എത്തിച്ചേരുവാൻ ബുദ്ധിമുട്ടാണെന്നും ആശുപത്രിയിൽ നിന്നും തങ്ങൾക്കും തങ്ങൾക്ക് ജനിക്കുവാൻ പോകുന്ന കുട്ടിക്കും കോവിഡ്
പിടിപ്പെടുമോ എന്ന ആശങ്കയും ഇവർക്കുണ്ടെന്നും ഹർജ്ജിയിൽ ചൂണ്ടിക്കാട്ടുന്നു.
നാട്ടില്‍ മടങ്ങിയെത്തി ലോകരോഗ്യ സംഘടന നിര്‍ദ്ദേശിയ്ക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ കഴിയാന്‍ ഇവർ തയ്യാറായിട്ടും സംസ്ഥാന സർക്കാരുകൾ വേണ്ട സജ്ജീകരങ്ങൾ ഒരുക്കിയിട്ടും കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ
സ്വീകരിക്കുന്നില്ലെന്നും സ്വന്തം പൗരന്‍മാര്‍ നാട്ടിലേക്ക് വരുന്നത് വിലക്കുന്നതിലൂടെ തുല്യതയ്ക്കും ജീവിയ്ക്കാനുമുള്ള ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുകയാണെന്നും ഇത്
ജനിക്കുവാൻ പോകുന്ന കുട്ടിയോടുള്ള അനീതിയാണെന്നും ഹർജ്ജിയിൽ ചൂണ്ടികാണിക്കുന്നു.
അതിനാൽ ലോക്ക് ഡൗൺ കാലത്ത് ഗുരുതരമായ അസുഖമുള്ള രണ്ട് വ്യക്തികളെ ഇംഗ്ലണ്ടിൽ നിന്നും കുവൈറ്റിൽ നിന്നും നാട്ടിൽ എത്തിച്ചതുപോലെ ഗർഭിണികളായ തങ്ങളെയും നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.