അബുദാബി: യുഎഇയിൽ ചൂട് കടുത്തതോടെ മാനവവിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം രാജ്യത്ത് ഉച്ചവിശ്രമസമയം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്തംബർ 15 വരെയുള്ല മൂന്ന് മാസത്തേക്കാണ് ഉച്ചവിശ്രമസമയം പ്രഖ്യാപിച്ചിട്ടുള്ലത്. നിർമാണ സ്ഥലങ്ങൾ ഉൾപ്പെടെയുള്ല തുറസ്സായ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്.
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ വിശ്രമം അനുവദിച്ചിട്ടുണ്ട്. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും ഉയർന്ന താപനിലയിൽ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന അപകടസാദ്ധ്യതകൾ ഒഴിവാക്കുന്നതിന് വേണ്ടിയുമാണ് ഇത്തരമൊരു തീരുമാനം.
കഴിഞ്ഞ 18 വർഷം യുഎഇയിൽ ഉച്ചവിശ്രമ സമയം തുടർച്ചയായി അനുവദിക്കുന്നുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ജോലിയെടുക്കുന്ന ഓരോ തൊഴിലാളിക്കും 5000 ദിർഹം എന്ന് കണക്കിൽ പിഴ ഈടാക്കും. പരമാവധി 50,000 ദിർഹം വരെയാണ് ഇത്തരത്തിൽ ഓരോ സ്ഥാപനത്തിനും പിഴയീടാക്കുന്നത്.