കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദുബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര എയർലൈൻ റൂട്ട് അടച്ചു. വെള്ളിയാഴ്ച മുതൽ യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കും പുറത്തേക്കും നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ ബ്രിട്ടൻ നിരോധിച്ചിരിക്കുകയാണ്. യുഎഇക്കൊപ്പം ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്കുണ്ട്.
ബ്രിട്ടൺ, ഐറിഷ് പൗരന്മാർക്കും യുകെ പൗരത്വമുള്ള മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്കും നിയന്ത്രണങ്ങളിൽ ഇളവുണ്ടെന്നാണ് റിപ്പോർട്ട്. പക്ഷേ, അവർ സ്വന്തം വീടുകളിൽ 10 ദിവസം സ്വയം ഐസൊലേഷനിൽ കഴിയുകയും, ഇവർ വരുമ്പോൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും പാസഞ്ചർ ലൊക്കേറ്റർ ഫോമും കയ്യിൽ കരുതതുകയും വേണം. അല്ലെങ്കിൽ 500 പൗണ്ട് വീതം പിഴ അടക്കേണ്ടി വരും.’ യുകെ ഗതാഗത മന്ത്രി ഗ്രാൻഡ് ഷാപ്പ്സ് അറിയിച്ചു.
നിരോധനം പ്രാബല്യത്തിൽ വരുമ്പോൾ യുകെയിലെ എല്ലാ യാത്രാ വിമാനങ്ങളും വെള്ളിയാഴ്ച നിർത്തിവയ്ക്കുമെന്ന് എമിറേറ്റ്‌സും ഇത്തിഹാദ് എയർവേയ്‌സും വെബ്‌സൈറ്റുകളിൽ അറിയിച്ചു. നിരോധനം പ്രാബല്യത്തിൽ വന്നതിനുശേഷം വിമാനത്താവളത്തിൽ പോകരുതെന്നും പകരം അവരുടെ എയർലൈൻസുമായി ബന്ധപ്പെടണമെന്നും ദുബായ് വിമാനത്താവളം പ്രസ്താവനയിൽ പറഞ്ഞു.