തിരുവനന്തപുരം: വാക്സീൻ ഉൽപാദന യൂണിറ്റ് സ്ഥാപിക്കാൻ നിർമാണ കമ്പനികളുമായി കേരളാ സർക്കാർ പ്രാഥമിക ചർച്ചകൾ തുടങ്ങി. റഷ്യൻ വാക്സീൻ ആയ സ്പുട്നിക് ഉൽപാദിപ്പിക്കുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ടുമായാണ് ആശയവിനിമയം നടത്തുന്നത്. കേരളത്തിൽ സ്പുട്നിക് നിർമാണ യൂണിറ്റിനുള്ള സാധ്യതയാണു പരിഗണനയിലുണ്ടെന്നാണ് വിവരം. ഇന്ത്യയിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. 10 കോടി രൂപ ബജറ്റിൽ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയിൽ സ്പുട്നിക് നിർമാണത്തിന് അനുമതി നേടിയ കമ്പനികൾക്ക് ഉൽപാദന യൂണിറ്റ് തുടങ്ങാൻ സൗകര്യമൊരുക്കുകയെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്. സഹകരണത്തിനു തയാറാകുന്ന കമ്പനികളുടെ ആവശ്യപ്രകാരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. പാർക്കിൽ കഴിഞ്ഞ വർഷം തുടങ്ങിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‍ഡ് വൈറോളജിക്കായിരിക്കും പദ്ധതിയുടെ ഏകോപനച്ചുമതല. പദ്ധതി ഡയറക്ടറായി ഡോ. എസ്. ചിത്രയെയും ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി. സുധീറിന്റെ നേതൃത്വത്തിൽ വർക്കിങ് കമ്മിറ്റിയെയും നിയമിച്ചിട്ടുണ്ട്. സ്പുട്നിക് ഇന്ത്യയിൽ നിർമിക്കുന്ന ഹൈദരാബാദ് ഡോ.റെഡ്ഡീസ് ലബോറട്ടറിയിലെ വാക്സീൻ വിഭാഗം മേധാവി ഡോ. വിജയകുമാറും കമ്മിറ്റിയിൽ അംഗമാണ്. ഇപ്പോൾ നടക്കുന്ന പ്രാഥമിക ചർച്ചകൾ പൂർത്തിയായ ശേഷം തുടർനടപടികളിലേക്കു കടക്കും.