ന്യൂഡൽഹി; ബാബാ രാംദേവിന്റെ ആയുർവേദ ബ്രാൻഡായ പതഞ്ജലിയിൽ നിന്നുള്ള സംയോജിത കൊറോണില്‍ കിറ്റും അതിന്റെ വ്യക്തിഗത ഘടകങ്ങളും പുറത്തിറങ്ങി നാലുമാസത്തിനുള്ളിൽ 85 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി ഡാറ്റ വ്യക്തമാക്കുന്നു. മൊത്തം വിൽപ്പന നടന്നത് 241 കോടി രൂപക്കാണ്. എന്നാല്‍ മരുന്നുകൊണ്ട് കൊവിഡ് ഭേദമാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 23നാണ് കൊവിഡിനുള്ള മരുന്നെന്ന പേരില്‍ പതഞ്ജലി കൊറോണില്‍ പുറത്തിറക്കിയത്. ലോഞ്ച് ചെയ്തയുടനെ, കോവിഡ് -19 രോഗശാന്തിക്കായി ഉൽപ്പന്നം പരസ്യം ചെയ്യുന്നത് നിർത്താൻ ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ഉത്തരവിട്ടെങ്കിലും ചുമ, പനി, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്കുള്ള വിൽപ്പന അനുവദിക്കുകയായിരുന്നു.
നിലവിൽ ഇത് ‘കോവിഡ് -19 ഇമ്മ്യൂണിറ്റി ബൂസ്റ്റർ കിറ്റ്’ ആയി വിപണനം ചെയ്യുന്നുണ്ട്. മരുന്ന് നിർമ്മിക്കുന്നത് ഹരിദ്വാർ ആസ്ഥാനമായുള്ള പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (പിആർഐ) ആണ്. രണ്ട് പായ്ക്ക് ഗുളികകൾ, കൊറോനിൽ, സ്വസാരി വതി, അനു തൈല എന്ന എണ്ണ കുപ്പി എന്നിവയാണ് കൊറോണിൽ കിറ്റിൽ ഉൾപ്പെടുന്നത്. ഒരു കൊറോണിൽ കിറ്റ് 545 രൂപക്കാണ് വിൽക്കുന്നത്.
ഒക്ടോബർ 18 നും ജൂൺ 23 നും ഇടയിലുള്ള കാലയളവിൽ മൊത്തം 23.54 ലക്ഷം കൊറോനിൽ കിറ്റുകൾ വിറ്റതായി കമ്പനിയിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.