കോവിഡ് പോസിറ്റീവായിട്ടും ആശുപത്രി ചികിത്സയ്ക്ക് വിസമ്മതിച്ചാൽ ജയിലിൽ അടക്കുന്ന നിയമുവമായി ഇറ്റലി. വടക്കുകിഴക്കൻ ഇറ്റലിയിലെ വെനീറ്റോയിലാണ് പുതിയ നിയമം.
ജുലൈ അവസാനം വരെ കോവിഡ് പോസിറ്റീവായ ആർക്കെങ്കിലും ചികിത്സ നിഷേധിച്ചാൽ പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാനും നിർദേശമുണ്ട്.
പുറത്തു നിന്നും തിരിച്ചെത്തുന്നവർ നിർബന്ധമായും രണ്ട് സ്രവ പരിശോധനകൾക്ക് വിധേയരാകണം. മുൻകരുതലുകൾ സ്വീകരിക്കാതെ അശ്രദ്ധമായി മറ്റുള്ളവരുമായി ഇടപെട്ട് രോഗം പടരുന്നതിന് കാരണക്കാരായാൽ 12 വർഷം വരെയാണ് തടവ്. രോഗം ഉണ്ടെന്നറിഞ്ഞിട്ടും മനപ്പൂർവം ഇതിന് ശ്രമിച്ചാൽ ജീവപര്യന്തം തടവും ശിക്ഷ ലഭിക്കും.
ജുലൈ ആറ് വരെയുള്ള കണക്കുകൾ പ്രകാരം വെനീറ്റോയിൽ മാത്രം 169 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. എന്നാൽ പുതുതായി 28 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ പതിനഞ്ചുപേർ പുറത്തു നിന്ന് വന്നവരാണ്.
ഇറ്റലിയിലെ ആകെ രോഗബാധിതരുടെ എണ്ണം 241,819 ആയി. 34,869 പേരാണ് ഇതുവരെ മരണപ്പെട്ടത്.