സൂറിച്ച്: ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന കായിക മാമാങ്കമാണ് 2022 ഫുട്ബോൾ ലോകകപ്പ്. ഈ വർഷം നവംബറിലാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് ആരംഭിക്കുന്നത്. 2022 നവംബർ 21 നാണ് ലോകകപ്പ് തുടങ്ങുന്നത്. എന്നാൽ 21 ന് മുൻപായി ലോകകപ്പ് ആരംഭിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
നേരത്തേ നിശ്ചയിച്ച തീയ്യതിയ്ക്ക് ഒരു ദിവസം മുൻപ് ലോകകപ്പ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് നവംബർ 20 ന് മത്സരങ്ങൾ ആരംഭിക്കും. ഈ വാർത്ത അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നേരത്തേ തീരുമാനിച്ച പ്രകാരം ഗ്രൂപ്പ് എ യിലെ നെതർലൻഡ്സ്-സെനഗൽപോരാട്ടമാണ് ഉദ്ഘാടന മത്സരം. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ മത്സരത്തിന് പകരംആതിഥേയരായ ഖത്തറും ഇക്വഡോറും ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടും. ഈ മത്സരം നവംബർ 20 ന് ആരംഭിക്കും. എന്നാൽ ഫൈനലടക്കമുള്ളമറ്റുമത്സരങ്ങൾക്ക് മാറ്റമില്ല. നേരത്തേതീരുമാനിച്ച പ്രകാരം ഫൈനൽഡിസംബർ 18 ന് തന്നെ നടക്കും.
കഴിഞ്ഞ നാല് ലോകകപ്പിലും ആതിഥേയരായ ടീമാണ് ആദ്യ മത്സരം കളിച്ചത്. ഇത്തവണ അതിന് മാറ്റമുണ്ടായി. അതുകൊണ്ടാണ് ടൂർണമെന്റ് ഒരുദിവസം മുൻപ് ആരംഭിക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2002-ൽ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ ലോകകപ്പിലാണ് അവസാനമായി ആതിഥേയരല്ലാത്ത രാജ്യം ഉദ്ഘാടന മത്സരം കളിച്ചത്. അന്ന് ആദ്യ മത്സരത്തിൽ ഫ്രാൻസിനെ സെനഗൽ അട്ടിമറിച്ചു.