എറണാകുളം ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാനെതിരെ വീണ്ടും തഹസിൽദാർ വിനോദ് മുല്ലശ്ശേരി. റവന്യുമന്ത്രിയുടെ പേരിൽ തന്നെഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അന്യായ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചതിന് ഭൂവുടമ നൽകിയ പരാതി അന്വേഷിക്കാൻ മന്ത്രിയുടെ പേര് ഉപയോഗിക്കുന്ന ശബ്ദരേഖയും പുറത്തായി.
ഡെപ്യൂട്ടി കളക്ടറും റവന്യു റിക്കവറി തഹസിൽദാരും തമ്മിലുള്ള പോര് തുടരുകയാണ്. ഭൂമിവിലയിൽ കൃത്രിമം കാണിയ്ക്കാൻ ഡെപ്യൂട്ടി കളക്ടർ നിർബന്ധിച്ചുവെന്നും അതിന് വിസമ്മതിച്ചപ്പോൾ പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നും തഹസിൽദാർ വിനോദ് മുല്ലശ്ശേരി ജില്ല കലക്ടർക്കും ലാന്റ് റവന്യു കമ്മീഷണർക്കും പരാതി നൽകിയിരുന്നു. ആ പരാതിയിലെ പ്രധാന ഭാഗം ഡെപ്യൂട്ടി കളക്ടർ മന്ത്രിയുടെ പേരിൽ ഭീഷണിപ്പെടുത്തിയെന്നതായിരുന്നു.
മന്ത്രിക്ക് ലഭിക്കാത്ത പരാതിയിന്മേൽ മന്ത്രിയുടെ പേര്ഉപയോഗിച്ചുവെനതാണ് പരാതി. മാത്രമല്ല ഈ പറയുന്ന പരാതി ഭൂവുടമ ഡെപ്യൂട്ടി കളക്ടർക്ക് നൽകിയതാണെന്ന് രേഖകളിൽ വ്യക്തം. തഹസിൽദാർക്കെതിരെ ഡെപ്യൂട്ടി കളക്ടറും ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. റവന്യുവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചക്കളത്തിൽ പോര് പക്ഷെ മന്ത്രി അറിഞ്ഞിട്ടില്ല. തഹസിദാർ ഉന്നയിച്ച ആരോപണവും ചെറുതല്ല.