ഐഎസ്എല് കേരളത്തിലും ഗോവയിലുമായി നടത്താൻ ധാരണയായി. നവംബർ മുതൽ മാർച്ച് വരെയാവും മത്സരം നടത്തുക. അടച്ചിട്ട സ്റ്റേഡിയത്തിൽ ആകും തുടക്കത്തിൽ മത്സരങ്ങൾ നടത്തുന്നത്. ഐഎസ്എല് അധികൃതരും ടീമുകളുടെ പ്രതിനിധികളും ദില്ലിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. കേരളത്തിലെ പല നഗരങ്ങളിൽ മത്സരം നടത്തുന്നതും പരിഗണനയിലുണ്ട്.
സ്റ്റേഡിയങ്ങൾക്ക് പുറമെ, സംസ്ഥാനഗവൺമെന്റിന്റെ അനുമതിയും, ആരോഗ്യ സുരക്ഷാക്രമീകരണങ്ങളുമുണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഉദാഹരണത്തിന് നോർത്ത്ഈസ്റ്റിൽ കോവിഡ് രോഗികളുടെ എണ്ണം വളരെ കുറവാണ്. എന്നാൽ ഷില്ലോംഗ്, ഇംഫാൽ, ഐസ്വാൾ, ഗാംഗ്ടോക്ക് എന്നീ സ്റ്റേഡിയങ്ങളിൽ രണ്ടെണ്ണത്തിൽ ആർട്ടിഫിഷ്യൽ ടർഫ് ഗ്രൗണ്ടുകളാണുള്ളത്. മാത്രമല്ല ഇവിടങ്ങളിൽ 10 ടീമുകൾക്കുള്ള താമസസൗകര്യത്തിനും, യാത്രാസൗകര്യത്തിനും ബുദ്ധിമുട്ട് നേരിടാനാണ് സാധ്യത.
വെസ്റ്റ്ബംഗാളും, നോർത്ത് ഈസ്റ്റും ലിസ്റിലുണ്ടായിരുന്നെങ്കിലും, ഫിഫ അണ്ടർ സെവന്റീൻ വുമൺ വേൾഡ് കപ്പ് അടുത്ത വർഷം നടക്കാൻ സാധ്യതയുള്ളതിനാൽ അവരെ ഒഴിവാക്കുകയായിരുന്നു. നവംബർ 21നാണ് മത്സരം ആരംഭിക്കുന്നത്. ഇതിനാലാണ് കേരളത്തിന്റെയും ഗോവയുടെയും പേര് അന്തിമ ലിസ്റ്റിൽ ഇടം പിടിച്ചത്.