ദൈർഘ്യമുള്ള ലേഖനങ്ങൾ പങ്കുവെക്കുന്നതിന് സഹായിക്കുന്ന നോട്ട്സ് ഫീച്ചറുമായി ട്വിറ്റർ. 2500 വാക്കുകൾ ഉപയോഗിച്ചുള്ള ലേഖനങ്ങൾ എഴുതാൻ അനുവദിക്കുന്ന സൗകര്യമാണിത്.
സാധാരണ ട്വീറ്റിൽ 280 അക്ഷരങ്ങൾ മാത്രമാണ് ട്വിറ്റർ അനുവദിക്കുന്നത്. ഇതേ തുടർന്ന് വലിയ കുറിപ്പുകൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ അവ ചിത്രങ്ങളാക്കി മാറ്റി പങ്കുവെക്കുന്നതും കുറിപ്പുകൾ വായിക്കാൻ പുറത്തുള്ള വെബ് പേജുകളിലേക്ക് ഫോളോവർമാരെ ക്ഷണിക്കുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ നീക്കം.
കാനഡ, ഘാന, യുകെ, യുഎസ് എന്നിവിടങ്ങളിലെ ഏഴുത്തുകാരായ വളരെ കുറച്ച്ഉപഭോക്താക്കൾക്കിടയിൽ രണ്ട്മാസത്തോളം നോട്ട്സ് ഫീച്ചർ പരീക്ഷിക്കും. ട്വിറ്ററിൽനിന്ന് പുറത്തുപോവാതെ നിലനിർത്തുന്നതിന് വേണ്ടിയാണ് ഈ നീക്കം. നോട്ട്സ് ഫീച്ചർ ഉപയോഗിച്ച് കുറിപ്പുകൾ എഴുതി പങ്കുവെക്കുമ്പോൾ ആ കുറിപ്പിന്റെ തലക്കെട്ടും ഒരു ലിങ്കുമാണ്ഫോളോവർമാർ കാണുക. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോഴാണ് മുഴുവൻ ലേഖനവും വായിക്കാൻ സാധിക്കുക.
ട്വിറ്ററിൽ സ്വീകാര്യതയുള്ളഎഴുത്തുകാർക്ക് അവരുടെ സൃഷ്ടികൾ പങ്കുവെക്കുന്നതിന്അവസരമൊരുക്കുകയാണ് നോട്ട്സ് ഫീച്ചറിന്റെ മുഖ്യ ലക്ഷ്യം. കഴിഞ്ഞ വർഷം ഒരു ഡച്ച് ന്യൂസ് ലെറ്റർ സ്റ്റാർട്ട് അപ്പ് ആയ റെവ്യൂവിനെ (Revue) ട്വിറ്റർ ഏറ്റെടുത്തിരുന്നു. നോട്ട്സ് ഫീച്ചറിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് റിവ്യൂവിനെയാണെന്ന് ട്വിറ്റർ വ്യക്തനമാക്കിയിട്ടുണ്ട്. നോട്ട്സിൽ എഴുതുന്ന ലേഖനത്തിൽ ജിഫുകൾ, ചിത്രങ്ങൾ ഉൾപ്പടെയുള്ളവ ചേർത്ത് മികച്ച ഉള്ളടക്കമാക്കിമാറ്റാനും സാധിക്കും. പങ്കുവെച്ച നോട്ടുകൾഎഡിറ്റ് ചെയ്യാനും സൗകര്യമുണ്ട്.
മൈക്രോ ബ്ലോഗിങ് വെബ്സൈറ്റ് എന്ന് വിളിക്കപ്പെടുന്ന ട്വിറ്ററിൽ തുടക്കത്തിൽ 140 അക്ഷരങ്ങൾ മാത്രമേ ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ. ഇത് പിന്നീട് 2017-ൽ 280 ആക്കി വർധിപ്പിച്ചു. ഇത് കൂടാതെ പങ്കുവെച്ച ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്. ഇലോൺ മസ്ക് ഏറ്റെടുക്കുന്നതോടെ നിലവിലുള്ള പ്രവർത്തന രീതിയിൽ ട്വിറ്ററിന് അടിമുടി മാറ്റങ്ങളുണ്ടാവുമെന്നാണ് കരുതുന്നത്.