ഇന്ത്യക്കാർക്ക് ഓരോ വർഷവും 3,000 വിസകൾ അനുവദിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിനാണ് വിസ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ പൗരന്മാർക്ക് അനുകൂലമായ വാർത്ത.
ഇന്ത്യയുമായുള്ള വ്യാപാര കരാർ സംബന്ധിച്ച പദ്ധതികൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് യുകെ. കഴിഞ്ഞ വർഷം അംഗീകരിച്ച വിസനയത്തിന്റെ ഭാഗമായ പദ്ധതിയുടെ പയോജനം നേടുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സർക്കാർ പറഞ്ഞു. ‘യുകെ ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം അംഗീകരിച്ചു, 18-30 വയസ് പ്രായമുള്ള ഡിഗ്രി-വിദ്യാഭ്യാസമുള്ള ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ വരാനും രണ്ട് വർഷം വരെ ജോലി ചെയ്യാനും 3,000 സ്ഥലങ്ങൾ തയ്യാറാക്കിയിട്ടുണ്ട്’ – കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
പുതിയ യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് കീഴിൽ 18 മുതൽ 30 വരെ പ്രായമുള്ള കുറഞ്ഞത് ബിരുദ വിദ്യാഭ്യാസമുള്ള ഇന്ത്യൻ പൗരന്മാർക്ക് യുകെയിലെത്തി രണ്ട് വർഷം വരെ ജോലി ചെയ്യാനായി 3,000- ത്തോളം ഇടങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. പദ്ധതി പരസ്പരപൂരകമായിരിക്കും. “ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും സമ്പദ് വ്യവസ്ഥയും ദൃഢമാക്കുന്നതിന് ഈ പദ്ധതി വഴി സാദ്ധ്യമാകുമെന്നും ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മാസം ആദ്യ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷമുള്ള ഇരുവരുടേയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.