തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താത്ക്കാലിക നിയമനങ്ങളിൽ സി.പി.എമ്മുകാരെ തിരുകികയറ്റാൻ ശ്രമം. നഗസഭയിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ കത്ത് നൽകി. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്ത്.
നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 താത്ക്കാലിക ജീവനക്കാരെ ദിവസവേതനഅടിസ്ഥാനത്തിൽനിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാർട്ടിയുടെ മുൻഗണനാ പട്ടിക നൽകണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. നവംബർ ഒന്നിന് അയച്ച കത്ത് സിപിഎം ജില്ലാ നേതാക്കൻമാർ അതാത് വാർഡുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതോടെയാണ് പുറത്തായത്.
സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകൾ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ തരംതിരിച്ച് പറയുന്നുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടതെന്നും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സംബന്ധിച്ച കാര്യങ്ങളും കത്തിൽ വിശദീകരിക്കുന്നു.
പ്രത്യേക പാർട്ടിയിൽപ്പെട്ടവരെ മാത്രം നിയമിക്കാൻ ഒരു മേയർ മുൻകൈയെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. അതേസമയം ഇത്തരമൊരു കത്ത് താൻ ഒപ്പിട്ട് നൽകിയിട്ടില്ലെന്നാണ് ആര്യാ രാജേന്ദ്രന്റെ പ്രതികരണം. ഇതുസംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കുമെന്നും മേയർ അറിയിച്ചു.