മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ (98) അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്വാസതടസ്സത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പദ്മവിഭൂഷണും ദാദാസാഹിബ് ഫാൽക്കെ പുരസ്കാരങ്ങളും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. യൂസഫ് ഖാനാണ് ദിലീപ് കുമാർ എന്ന പേരിൽ ബോളിവുഡിന്റെ സുവർണ കാലഘട്ടത്തെ മുന്നോട്ടു നയിച്ചത്. ഹിന്ദി സിനിമകളിലെ ആദ്യ ഖാൻമാരിൽ ഒരാളായിരുന്നു.
ആറു പതിറ്റാണ്ടായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 62 സിനിമകളിലാണ് അഭിനയിച്ചത്. ജ്വാർ ഭട്ട (1944) ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. നയാ ദൗർ, മുഗൾ ഇ ആസാം, ദേവ്‌ദാസ്, റാം ഔർ ശ്യാം, അൻഡാസ്, മധുമതി, ഗംഗാ യമുന തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. കില (1998) എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സൈറ ബാനുവാണ് ഭാര്യ.