ന്യൂഡൽഹി: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാളെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഇളവ് നൽകണമെന്ന ആവശ്യമാണ് തള്ളിയത്.
കർദിനാളിനുവേണ്ടി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറയാണ് സുപ്രീം കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ, കർദിനാൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന ഹൈക്കോടതി വിധിമറച്ചുവച്ചുകൊണ്ടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് പരാതിക്കാരനായ ഷൈൻ വർഗീസിന്റെഅഭിഭാഷകൻ രാകേന്ദ് ബസന്ത് കോടതിയിൽ ആരോപിച്ചു. കർദിനാളിന് ഇളവ് നൽകുന്നത് തെറ്റായ സന്ദേശംനൽകുമെന്ന് ഹൈക്കോടതി തന്നെവ്യക്തമാക്കിയിട്ടുണ്ട്. മത മേലധ്യക്ഷന്മാർക്ക് നിയമത്തിൽ പ്രത്യേക ഇളവുകൾ ഇല്ലെന്ന് ഹൈക്കോടതി തന്നെവ്യക്തമാക്കിയിട്ടുണ്ടെന്നും രാകേന്ദ് ബസന്ത് വാദിച്ചു.
തുടർന്നാണ് കർദിനാളിന്റെ ആവശ്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ദിപാങ്കർ ദത്ത എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. ഇതിനിടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി നൽകിയ ഹർജിയും, പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർ നടപടികൾക്ക് എതിരെ വിവിധ രൂപതകൾ നൽകിയ ഹർജിയും അടുത്ത വർഷം ജനുവരി പത്തിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88