തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിജയന് കത്തയച്ചു. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ കത്തിൽ പറയുന്നു. ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഒരുകാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ കെ.എൻ ബാലഗോപാൽ വിമർശിച്ചിരുന്നു. ഉത്തർപ്രദേശുകാർക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. സർക്കാരുമായുള്ള പോര് ഓരോ ദിവസവും കടുപ്പിക്കുകയാണ് ഗവർണർ. സർവകലാശാല നിയമന വിഷയത്തിൽ തുടങ്ങിയ ഏറ്റുമുട്ടൽ, അടുത്തിടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ വി.സിമാരുടെ രാജി ആവശ്യപ്പെട്ടതോടെ കൂടുതൽ വഷളായിരുന്നു. ഈ വിഷയം കോടതിയുടെ മുന്നിലെത്തുകയും വിസിമാർക്ക് തത്കാലം തുടരാമെന്ന് വിധി വരികയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പ്രീതി നഷ്ടപ്പെട്ടെന്ന് കാണിച്ച് ഗവർണർ സംസ്ഥാനത്തെ ഒരു മന്ത്രിയെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണറുടെ ഈ ആവശ്യം തള്ളി മുഖ്യമന്ത്രി രംഗത്തുവന്നതോടെ ഇരുവിഭാഗവും തമ്മിലുള്ള പോര്വരുംദിവസങ്ങളിലും മുറുകുമെന്നുതന്നെയാണ് സൂചന.