വേനൽക്കാല രോഗങ്ങൾക്കു പുറമേ വായുവിലൂടെ പകരുന്ന രോഗങ്ങളും ജില്ലയിൽ പടരുന്നു. കോവിഡിനു പിന്നാലെ എച്ച് 1 എൻ 1, എച്ച് 3 എൻ 2 എന്നീ രോഗങ്ങളാണു വ്യാപിക്കുന്നത്. മൂന്നും വായുവിലൂടെ പകരുന്നതായതിനാൽ മുഖാവരണം നിർബന്ധമായി ഉപയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ഏറെനാളത്തെഇടവേളയ്ക്കുശേഷമാണ് എച്ച് 1 എൻ 1 വ്യാപകമാകുന്നത്. രണ്ടാഴ്ചയ്ക്കിടെ എട്ടുപേർക്ക് രോഗം ബാധിച്ചു. തുടർച്ചയായ മൂന്നു ദിവസങ്ങളിൽ രോഗം റിപ്പോർട്ടുചെയ്തു. തുടർന്ന് പ്രതിരോധ മരുന്നായ ഒസൾട്ടാമിവർ എല്ലാ സർക്കാരാശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്. വായുവിലൂടെ പകരുന്ന എച്ച് 3 എൻ 2 വൈറസിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. പനിക്കു പിന്നാലെയുള്ള ശ്വാസംമുട്ടലാണ് എച്ച് 3 എൻ 2 വൈറസ് ബാധിച്ച രോഗികളെ അലട്ടുന്നത്. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതാണ് പ്രധാന പ്രതിരോധമാർഗം.മറ്റുരോഗങ്ങളുള്ളവരെ ബാധിച്ചാൽ ഗുരുതരമാകും.
ഏതാനും മാസങ്ങളായി വിട്ടുനിന്ന കോവിഡും വീണ്ടും തലപൊക്കുന്നുണ്ട്. ഏറെക്കാലമായി അഞ്ചിൽ താഴെയായിരുന്നു പ്രതിദിന കോവിഡ് രോഗികൾ. എന്നാൽ, കഴിഞ്ഞദിവസം പ്രതിദിനരോഗികൾ 10 കടന്നു. രോഗംവീണ്ടും വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മറ്റുരോഗങ്ങളുള്ളവർ തുടങ്ങിയവർ ജാഗ്രത പാലിക്കണം. വായുവിലൂടെ പകരുന്ന മൂന്നുരോഗങ്ങളുടെയും ലക്ഷണങ്ങൾ ഏതാണ്ട് ഒരുപോലെയാണ്.
അതിനാൽ തൊണ്ടയിലെ സ്രവപരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാനാകൂ. രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും ഡോക്ടറുടെ സേവനം തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
എച്ച് 1 എൻ 1: പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം, ആസ്ത്മ, പ്രമേഹം, ഹൃദ്രോഗംഎന്നിവയുള്ളവരിൽ രോഗംകടുക്കാനിടയുണ്ട്.
എച്ച് 3 എൻ 2: നീണ്ടുനിൽക്കുന്ന പനി, വരണ്ട ചുമയും ശ്വാസംമുട്ടലും, കുളിര്, ഛർദി, തൊണ്ടവേദന, ശരീരവേദന, അതിസാരം.
കോവിഡ് 19 : പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസം മുട്ടൽ.
പൊതുസ്ഥലങ്ങൾ, ബസ്, തീവണ്ടിയാത്രകളിലും മുഖാവരണം ധരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലയുപയോഗിച്ചു മൂടുക. കണ്ണിലും മൂക്കിലും തൊടുന്ന ശീലം ഒഴിവാക്കുക. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ സോപ്പുപയോഗിച്ചു കഴുകുകയോ ചെയ്യുക. കൈകൊടുക്കൽ ഒഴിവാക്കുക.നിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പരുത്. വായുസഞ്ചാരം കുറഞ്ഞതും തിരക്കുള്ള മുറികൾ, ഹാളുകൾ എന്നിവിടങ്ങളിലും കൂടുതൽ സമയം കഴിയരുത്.ധാരാളം വെള്ളംകുടിക്കുക. പനി, ചുമ, തൊണ്ടവേദന, തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ഛർദി തുടങ്ങിയവ കണ്ടാൽ ചികിത്സ തേടുക. പ്രായമായവർ, കുട്ടികൾ, മറ്റു രോഗങ്ങൾക്ക് ചികിത്സയിലുള്ളവർ കൂടുതൽ ശ്രദ്ധിക്കുക.എലിപ്പനി പോലെയുള്ളവയ്ക്ക് പേശിവേദന മാത്രം ലക്ഷണമായി കാണാറുണ്ട്. അതിനാൽ പനി, പേശിവേദന തുടങ്ങിയവയുണ്ടെങ്കിൽ ചികിത്സ തേടുക. സ്വയംചികിത്സ പാടില്ല.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f