കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിഷേപകർക്ക് പണം തിരിച്ചു നൽകി തുടങ്ങിയെങ്കിലും വ്യാപകമായ പരാതികളാണ് ഉയരുന്നത്. അക്കൗണ്ടിലുള്ള തുകയുടെ പത്ത് ശതമാനം മാത്രമാണ്നൽകുന്നതെങ്കിലും അത് ലഭിക്കാനും നൂലാമാലകൾ ഏറെയാണ്.
പതിനഞ്ചാം തീയതി മുതൽ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന സർക്കാർ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മുതൽ ബാങ്കിൽ നിന്നും പണം നൽകി തുടങ്ങിയത്.എന്നാൽ അക്കൗണ്ടിലുള്ള തുകയുടെ പത്ത് ശതമാനം മാത്രമാണ് ഇപ്പോൾ നൽകുന്നത്. 2022 ആഗസ്റ്റ് 31 ന് കാലാവധി പൂർത്തിയാക്കിയ സ്ഥിരനിക്ഷേപം ഉള്ളവർക്ക് നിക്ഷേപത്തിന്റെ 10 ശതമാനവും പലിശയുടെ 50 ശതമാനവുമാണ് തിരികെ നൽകുന്നത്.
ആധാർകാർഡിന്റെയും പാൻ കാർഡിന്റെ കോപ്പികൾ പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവയും കെ വൈ സി ഫോമും പൂരിപ്പിച്ച് നൽകുന്നവർക്കാണ് ഈ പത്ത് ശതമാനം പണം നൽകാൻ അനുമതി ഉള്ളത്.കൂടാതെ ബാങ്കിൽ ഷെയർ ഹോൾഡർ അല്ലാത്തവർ സി ക്ലാസ് ഷെയർ എടുക്കുകയും ചെയ്താൽ മാത്രമാണ് പണം ലഭിക്കുകയുള്ളു.തിങ്കളാഴ്ച്ച പണം പിൻവലിക്കാൻ എത്തിയ സ്ത്രികളും വയോധികരും അടക്കം ഉള്ളവർ ഈ നിബദ്ധനകളിൽ വലയുകയാണ്.
ക്രൈബ്രാഞ്ച് അന്വേഷണത്തിന് പുറകെ എൻഫോഴ്സ്മെന്റ് ഡയറക്റേറ്റ് ബാങ്കിൽ അന്വേഷണം ആരംഭിച്ചതോടെയാണ് ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ ഇത്രയും നൂലാമാലകൾ ആവശ്യമായതെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. ബാങ്കിലെ പ്രതിസന്ധി മറികടക്കുന്നതിനായ് സ്വർണപണയം പുനരംഭിക്കാനും ബാങ്ക് ശ്രമം നടത്തുന്നുണ്ട്.