ഉപയോക്താക്കളുടെ മേൽ വൻബാധ്യത വരുത്തുന്ന രീതിയിൽ സ്മാർട് മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബിയുടെ നീക്കം.ഇതിനെതിരെ ഇടതുസംഘടനകൾ ഉൾപ്പടെ രംഗത്തെത്തി. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് സ്മാർട് മീറ്ററുകൾ സ്ഥാപിച്ചാൽ ഒരു ഉപഭോക്താവിന് 9000 രൂപ വരെ മുടക്കേണ്ടിവരും. പദ്ധതി നടപ്പാക്കാൻ വൈദ്യുതി ബോർഡിലെ വിതരണവിഭാഗം ഡയറക്ടർക്ക് വ്യക്തിതാല്പര്യമുണ്ടെന്ന് സിഐടിയു യൂണിയൻ ആരോപിച്ചു.വിശദചർച്ചകൾക്ക് ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്ന് ചൂണ്ടിക്കാട്ടി സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനോട് എതിർപ്പില്ലെങ്കിലും വൈദ്യുതി ബോർഡ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ നീക്കം വൻബാധ്യത വരുത്തുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.പ്രീപെയ്ഡ് മീറ്റർ സ്ഥാപിക്കുന്നതിന് ഒരു ഉപയോക്താവിന് 9000 രൂപ മുടക്കേണ്ടിവരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ ചോദ്യത്തിന് ഉത്തരം നൽകിയിട്ടുണ്ട്. ബോർഡിന് 7830 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നും. ഈ ചെലവ് കുറയ്ക്കാനാകുമെന്നാണ് സംഘടനകളുടെ വാദം.
പദ്ധതിക്കായി റൂറൽ ഇലക്ട്രിഫിക്കേഷൻകോർപറേഷനുമായി ധാരാണ പത്രം ഒപ്പിടുന്നതിന് മുന്നോടിയായി ഊർജവകുപ്പ് സെക്രറിയുംജീവനക്കാരുടെസംഘടനാനേതാക്കളുമായുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. അതേസമയം പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ വിതരണ വിഭാഗം ഡയറക്ടർക്ക്വ്യക്തിതാല്പര്യമുണ്ടെന്ന് ബോർഡിലെ ഏക അംഗീകൃത യൂണിയനായ കെഎസ്ഇബി വർക്കേഴ്സ്അസോസിയേഷനും ആരോപിക്കുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് ഈ പരസ്യപ്രതികരണം. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. വിശദമായ ചർച്ചകൾക്കു ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് സിഐടിയു നേതാവ് എളമരം കരിം ,എഐടിയുസിയുടെ കെ.പി. രാജേന്ദ്രൻ, ഐഎൻടിയുസിയുടെ ആർ. ചന്ദ്രശേഖരൻ എന്നിവർ ഒരുമിച്ച് മുഖ്യമന്ത്രിക്ക് കത്തു നൽകി.