ഒറ്റവർഷത്തെ ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യണമെന്ന് പിഎസ്സി. ഒഴിവുവന്ന ശേഷം മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകൾ ഈ മാസം 30-ാം തീയതിക്ക് മുൻപ് റിപ്പോർട്ട് ചെയ്യുന്ന രീതിക്ക് ഈ വർഷം തുടക്കമാകും. ആറുമാസത്തിൽ കൂടുതലുള്ള അവധിയും ഒഴിവായി കണക്കാക്കും. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾ വർഷങ്ങളായി ഉന്നയിച്ച പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്ന രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തണം. 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള ഒഴിവുകൾ ഈ മാസം 30നകം പി എസ് സിക്ക് റിപ്പോർട്ട് ചെയ്യണം. പി എസ് സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ഒരു കാരണവശാലും ഉദ്യോഗകയറ്റത്തിലൂടെ നികത്താൻ പാടില്ല. പി എസ് സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം, തീയതി എന്നിവ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ അറിയിക്കണം.
ആറുമാസത്തിൽ കൂടുതൽ ഉള്ള അവധികൾ ഒഴിവായി പരിഗണിച്ചുകൊണ്ടായിരിക്കണം പി എസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടത്. ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കെയുണ്ടാകുന്ന മുഴുവൻ ഒഴിവുകളും ആ ലിസ്റ്റിൽ നിന്ന് തന്നെ നികത്തണം എന്ന പുതിയ നിർദേശം കൂടി സർക്കാർ നൽകുന്നു. പി എസ് സി ലിസ്റ്റിലുള്ളതിൽ ഒരുകാരണവശാലും താത്ക്കാലിക നിയമനം പാടില്ല. ഏതെങ്കിലും ഒരു തസ്തികയിൽ പി എസ് സി റാങ്ക് ലിസ്റ്റുണ്ടെങ്കിൽ ആ തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിലോ കരാർ അടിസ്ഥാനത്തിലോ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയോ ഉള്ള നിയമനം പാടില്ല. ഒഴിവുകളുടെ എണ്ണം ഡിസംബർ 1ന് വകുപ്പിനെ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.