എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി. ജയരാജൻ. ഇ.പി ജയരാജൻ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് സിപിഐഎം സംസ്ഥാന സമിതിയിൽ പി. ജയരാജൻ ആരോപണം ഉന്നയിച്ചു. കണ്ണൂരിൽ 30 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റിസോർട്ടിനു പിന്നിൽ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി. ജയരാജൻ ഉന്നയിക്കുന്നത്.
കേരള ആയുർവേദിക് ആന്റ് കെയർ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താൻ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജൻ സംസ്ഥാന സമിതിയിൽ പറയുകയും ചെയ്തു. എന്നാൽ പരാതി രേഖാമൂലം എഴുതി നൽകണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. പ്രതിപക്ഷം ഇത് ഏറ്റുപിടിക്കുന്നതോടെ വലിയ വിവാദങ്ങളുണ്ടാകാൻ സാധ്യതയുള്ള വിഷയമാണിത്.
ബുധൻ, വ്യാഴം ദിവസങ്ങളിലായിരുന്നു സിപിഐഎം സംസ്ഥാന സമിതി യോഗം നടന്നത്. സംസ്ഥാന സമിതി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഈ വാർത്ത പുറത്തുവരുന്നത്. അനധികൃത സ്വത്തുസമ്പാദനം പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പി. ജയരാജന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും സംസ്ഥാന സമിതിയിൽ പങ്കെടുത്തിരുന്നു. ഇവരുടെ സാനിധ്യത്തിൽ തന്നെയാണ് പി. ജയരാജൻ ഇ.പി. ജയരാജനെതിരെ ഗൗരവകരമായ ആക്ഷേപങ്ങൾ ഉന്നയിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി സജീവ രാഷ്ട്രീയത്തിൽ നിന്ന് ഇ.പി ജയരാജൻ വിട്ടുനിൽക്കുന്ന സാഹചര്യമുണ്ട്. അതിനിടയിലാണ് അനധികൃത സ്വത്തുസമ്പാദന ആരോപണം ഉയർന്നു വരുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണ് റിസോർട്ട് തയ്യാറാക്കിയതെന്നും ഈ റിസോർട്ടിന്റെ കമ്പനിയിൽ അദ്ദേഹത്തിന്റെ മകനും ഭാര്യയും ഡയറക്റ്റർ ബോർഡ് അം ഗങ്ങളാണെന്നുമൊക്കെയാണ് ആരോപണങ്ങൾ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88