തായ്പേയ് : ചൈനീസ് ഭീഷണിക്കിടെ യു.എസ് സ്പീക്കർ നാൻസി പെലോസി തായ്വാനിലെത്തി. നാൻസി പെലോസിയുടെ സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷയാണ് തായ്പേയി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തായ്വാന്റെ യുദ്ധവിമാനങ്ങൾ നാൻസി പെലോസിയുടെ പ്രത്യേക വിമാനത്തിന് അകമ്പടി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. 25 വർഷത്തിനിടെ ഇതാദ്യമായാണ് യു.എസിൽ നിന്നും ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാൾ തായ്പേയ് സന്ദർശിക്കുന്നത്.
തായ്‌വാനിൽ എത്തിയ ശേഷം നാൻസി പെലോസി ട്വീറ്റ് ചെയ്തു. തന്റെ പ്രതിനിധി സംഘത്തിന്റെ സന്ദർശനം തായ്‌വാനിലെ ഊർജ്ജസ്വലമായ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. 23 ദശലക്ഷം ജനങ്ങളോടുള്ള അമേരിക്കയുടെ ഐക്യദാർഢ്യം എന്നത്തേക്കാളും ഇന്ന് പ്രധാനമാണ്. സന്ദർശനം ഒരു തരത്തിലും ദീർഘകാല യുണൈറ്റഡ് സ്റ്റേറ്റ്സ് നയത്തിന് വിരുദ്ധമല്ല. നിലവിലെ സ്ഥിതി മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ അമേരിക്ക എതിർക്കുന്നത് തുടരുകയാണെന്നും അവർ പറയുന്നു.
അതേസമയം, നാൻസി പെലോസിയുടെ സന്ദർശനത്തിന് മുന്നോടിയായി തായ്വാൻ അതിർത്തിയിൽ ചൈന യുദ്ധവിമാനങ്ങൾ വിന്യസിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. പെലോസിയുടെ സന്ദർശനത്തിന് മുന്നോടിയായി ജപ്പാനിൽ നിന്നും യു.എസ് യുദ്ധവിമാനങ്ങളും ടാങ്കുകളും പുറപ്പെട്ടിട്ടുണ്ടെന്ന് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ നാൻസി പെലോസി തായ്വാൻ സന്ദർശിച്ചാൽ അതിന് കനത്ത വില നൽകേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുടെ സ്വതന്ത്ര സുരക്ഷയെ ബാധിക്കുന്ന സന്ദർശനമുണ്ടായാൽ അതിനെ തുടർന്ന് ഉണ്ടാവുന്ന പ്രശ്നങ്ങൾക്കെല്ലാം യു.എസായിരിക്കും ഉത്തരവാദിയെന്നായിരുന്നു ചൈനീസ് വിദേശകാര്യവക്താവിന്റെ പ്രസ്താവന.
ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്വാനിൽ യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കർ സന്ദർശനം നടത്തുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം.പെലോസിയുടെ തായ്വാൻ സന്ദർശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്ന് യുഎന്നിലെ ചൈനീസ് അംബാസിഡർ ഷാങ് ഹുൻ പറഞ്ഞു. തായ്വാനിൽ അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മുന്നറിയിപ്പ് നൽകിയിരുന്നു.