നടിയെ ആക്രമിച്ചകേസിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതരമായ ആരോപണവുമായി മുൻ ജയിൽ ഡി.ജി.പി ആർ.ശ്രീലേഖ. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കി. പ്രതി പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണ്. ജയിലിൽ നിന്ന് എഴുതിയതായി പറയപ്പെടുന്ന കത്ത് തയാറാക്കിയത് പൾസർ സുനിയല്ല. സഹതടവുകാരൻ വിപിൻ ലാൽ ആണ് കത്തെഴുതിയത് .
കേസിൽ ദിലീപിനെ ശിക്ഷിക്കാൻ തക്ക തെളിവില്ല. ദിലീപിനെതിരായ മൊഴികളിൽ പലതും അന്വേഷണ ഉദ്യോഗസ്ഥർ തോന്നിയപോലെ എഴുതിച്ചേർത്തതാണ്. ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ല. പൾസർ സുനിയും ദിലീപും തമ്മിൽ കണ്ടതിന് തെളിവോ രേഖയോ ഇല്ല. ഒരു കുറ്റകൃത്യം നടന്നു. അതിലെ പ്രതികൾ ശിക്ഷിക്കപ്പെടണം. അതിനുപകരം മറ്റൊരു വ്യക്തിക്ക് പങ്കുണ്ടെന്ന് പറഞ്ഞ് വലിച്ചിഴയ്ക്കുന്നു. അതിന് തെളിവ് നിരത്താൻ ശ്രമിക്കുമ്പോൾ പൊലീസ് അപഹാസ്യരാകുന്നു.ദിലീപിനൊപ്പം പൾസർ സുനി നിൽക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്. ഫോട്ടോ കണ്ടപ്പോൾ തന്നെ ഈ സംശയം താൻ ചോദിച്ചു. ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ അത് സമ്മതിച്ചു. അത് തനിക്ക് വലിയ ഷോക്കായിരുന്നു.
പൾസർ സുനി പല നടിമാരുടെയും ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കരിയർ തകർച്ച ഭയന്ന് പലരും പണം നൽകി സെറ്റിൽ ചെയ്തെന്നും ശ്രീലേഖ വെളിപ്പെടുത്തി. ‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു മുൻ ജയിൽ ഡി.ജി.പിയുടെ ഗുരുതര ആരോപണം.