കോഴിക്കോട്: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന് ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ ലഭിച്ചു. ഇനി ആരും പണം അയക്കേണ്ടതില്ലെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു.
അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് മുഹമ്മദ്. ഈ കുഞ്ഞിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാന്‍ 18 കോടി രൂപ ചെലവ് വരും.മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ കുഞ്ഞനുജന്‍ മുഹമ്മദിനും രോഗം സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു കുടുംബം.
മുഹമ്മദിന്റെ വാർത്ത മുൻനിര മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് ഈ തുക സമാഹരിക്കാനായത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 18 കോടി രൂപ ഒഴുകിയെത്തി. ആദ്യ ദിവസം പിന്നിടുമ്പോള്‍ തന്നെ 14 കോടിയോളം രൂപ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്.