തൊടുപുഴ: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. അയൽവാസിയായ അര്‍ജുന്‍(22) അറസ്റ്റിലായി. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനു പുറത്തുപോയി തിരിച്ചുവന്ന സഹോദരനാണ് മൃതദേഹം കണ്ടത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റർമോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി കടുത്ത പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഇയാൾ അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തി.
കുട്ടിയെ മൂന്നുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പ്രതി മൊഴി നൽകിയത്. ഇയാൾ കൊലയ്ക്കുശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു ചൂഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.