തിരുവനന്തപുരം: ജെസ്നയുടെ തിരോധാനം സംബന്ധിച്ച കേസ് സി ബി ഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം സി ബി ഐ യൂണിറ്റാണ് അന്വേഷണം നടത്തുക.
സിബിഐ തിരുവനന്തപുരം മേധാവി നന്ദകുമാര്‍ നായര്‍ ആണ് ജെസ്നയെ തട്ടിക്കൊണ്ട് പോയതാകാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടി കോടതി മുമ്പാകെ എഫ്ഐആര്‍ സമര്‍പ്പിച്ചത്.
2018 മാര്‍ച്ച് 22നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്‌നയെ കാണാതായത്. ഇതിന് പിന്നാലെ ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. തുടർന്ന് ജസ്‌നയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു ജസ്‌ന. ജസ്‌ന പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയതാണ് പിന്നെ തിരിച്ചെത്തിയില്ല. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം വരെ ഡിജിപി പ്രഖ്യാപിച്ചിരുന്നു.