മുംബൈ: യൂട്യൂബ് നോക്കി ബോംബ് നിര്‍മ്മിച്ച യുവാവ് ബോംബ് നിർവീര്യമാക്കാൻ കഴിയാതെ വന്നതോടെ പൊലീസിനെ സമീപിച്ചു. നാഗ്പൂര്‍ സ്വദേശിയായ രാഹുല്‍ പഗാരെയാണ് ലോക്‌ഡോൺ വിരസത ഒഴിവാക്കാൻ യൂട്യൂബിനെ ആശ്രയിച്ച് അബദ്ധത്തിലായത്.
യൂട്യൂബില്‍ നിരവധി വീഡിയോകള്‍ കണ്ട ശേഷമാണ് യുവാവ് ബോംബ് നിര്‍മ്മാണം ആരംഭിച്ചത്. തുടര്‍ന്ന്, ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ ഇയാള്‍ വിവിധയിടങ്ങളില്‍ നിന്ന് സംഘടിപ്പിച്ചു. നിർവീര്യമാക്കാൻ കഴിയാതെ വന്നപ്പോൾ ബോംബ് പൊട്ടി മരിക്കുമോയെന്നും സ്‌ഫോടന കേസില്‍ പിടിയിലാകുമോയെന്നും യുവാവ് ഭയപ്പെട്ടതിനെ തുടര്‍ന്ന് ബോംബ് നിര്‍വീര്യമാക്കാനുള്ള വീഡിയോ അന്വേഷിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്.
നന്ദന്‍വന്‍ പോലീസ് സ്‌റ്റേഷനിലെത്തി വഴിയില്‍ നിന്ന് ലഭിച്ചതാണെന്ന് കള്ളം പറഞ്ഞ് ബോംബ് അടങ്ങിയ ബാഗ് രാഹുല്‍ പോലീസുകാര്‍ക്ക് കൈമാറി. പോലീസിന് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ സംഭവം തുറന്നുപറഞ്ഞത്. ഉടന്‍ തന്നെ പോലീസ് ബോംബ് സ്‌ക്വാഡില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രാഹുല്‍ നിര്‍മ്മിച്ച ബോംബിന് സ്‌ഫോടന ശേഷി ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് രാഹുല്‍.