ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന് ഇപ്പോള്‍ കിടപ്പറ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.
ഇസ്രയേല്‍ നിര്‍മിത പെഗാസസ് സോഫ്റ്റ് വെയറിലൂടെ ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സര്‍ക്കാരാണെന്നാണ് കോൺഗ്രസിൻറെ ആരോപണം. ഇത് വ്യക്തമായും രാജ്യദ്രോഹമാണെന്നും മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷയില്‍നിന്ന് പൂര്‍ണമായി പിന്മാറിയെന്നും കോണ്‍ഗ്രസ് പ്രസ്താവനയിൽ പരാമർശിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ഐ.ടി. മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.