യൂറോപ്പിലെ ശൈത്യ സമയത്തിന് നാളെ പുലർച്ചെ തുടക്കമാകും. നിലവിലെ സമയത്തിൽ നിന്നും ഒരു മണിക്കൂർ പിന്നിലേക്ക് മാറ്റിയാണ് ശൈത്യസമയം ക്രമീകരിക്കുന്നത്. അതായത് പുലർച്ചെ മൂന്നുമണി എന്നത് രണ്ടു മണിയായി പിന്നിലേക്ക് മാറ്റും. നടപ്പ് വർഷത്തിൽ ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയിലാണ് ഈ ക്രമീകരണം നടത്തുന്നത്. വർഷത്തിൽ ഏറ്റവും നീളമേറിയ രാത്രിയാണ് ഇന്ന്. ജർമ്മനിയിലെ Physikalisch-Technische Bundesanstalt ലാണ് സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്.
1980 മുതലാണ് ജർമ്മനിയും സമയമാറ്റ പ്രക്രിയകൾ ആരംഭിച്ചത്. ഇപ്പോൾ യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളിലും ശൈത്യകാലസമയമാറ്റം പ്രാവർത്തികമാണ്. ഇതുവഴി മധ്യ യൂറോപ്യൻ സമയം, MEZ മായി തുല്യത പാലിക്കാൻ സഹായകമാകും. പകലിന് ദൈർഘ്യം കുറവായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. സമയമാറ്റം ഉണ്ടാകുമ്പോൾ രാത്രികാല തൊഴിലാളികൾക്ക് ഒരു മണിക്കൂർ അധികം ജോലി ചെയ്യേണ്ടതായി വരും. ഇത് അധികസമയമായി കണക്കാക്കി വേതനത്തിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ മാർച്ച് മാസത്തിൽ ഒരു മണിക്കൂർ മുന്നിലേക്കും മാറ്റി വേനൽക്കാല സമയം ക്രമീകരിക്കും. ട്രെയിനുകൾ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങളുടെ സമയം മാറ്റം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ക്രമീകരിക്കും.