ടോക്കിയോ: കോവിഡ് 19 ഭീതി വർധിക്കുന്ന സാഹചര്യത്തിൽ ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ. ജുലൈ 24 നാണ് ഒളിമ്പിക്സ് നിശ്ചയിച്ചിരുന്നത്. ഇതാദ്യമായാണ് ഒളിമ്പിക്സ് നീട്ടി വെക്കേണ്ടി വരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി പറയുന്നത്.
ഒളിമ്പിക്സ് നടത്താതിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ചടങ്ങ് പൂർണരൂപത്തിൽ നടത്താൻ കാലതാമസം വേണ്ടിവരുമെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഷിൻസോ ആബേ ടോക്കിയോ ഗെയിം ചീഫുമായി ചർച്ച നടത്തിയിരുന്നു. ജപ്പാൻ പ്രധാനമന്ത്രിയുടെ ആശങ്കകൾ ഗെയിം ചീഫ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി മേധാവിയുമായി പങ്കുവെക്കുകയും ചെയ്തു.
ഒളിമ്പിക് നടക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കേ ഇവന്റ് മാറ്റിവെക്കാൻ വലിയ രീതിയിലുള്ള സമ്മർദ്ദമാണ് അത്ലറ്റുകളിൽ നിന്നും ഫെഡറേഷനുകളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ളത്. നോർവേ, കൊളംബിയ, സ്ലോവേനിയ എന്നീ രാജ്യങ്ങൾക്കു പിന്നാലെ ബ്രസീലും ഗെയിംസ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഒളിമ്പിക്സ് മാറ്റിവെക്കാനാണ് സാധ്യത കൂടുതൽ. ജപ്പാനീസ് സംഘാടക സമിതി പുതിയ തീയ്യതികൾ പരിശോധിച്ചു തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ഗെയിംസ് മാറ്റിവെച്ചാലുണ്ടാകുന്ന സാഹചര്യങ്ങളും കമ്മിറ്റി വിലയിരുത്തുന്നുണ്ട്.
ജപ്പാനിൽ ഞായറാഴ്ച്ച മാത്രം 37 പേരാണ് കോവിഡ് ബാധമൂലം മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 10,55 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.