ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ വിവേക് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച വടപളനിയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം രാവിലെ 11 മണിയോട് കൂടിയാണ് അതീവ ഗുരുതരാവസ്ഥയിൽ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് ആണ് കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വിവേക് കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്‌സിന്‍ സ്വീകരിച്ചിരുന്നു.
തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും, നാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.