gnn24x7

ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നടന്ന മൂന്ന് മാസ്സ് ഷൂട്ടിങ്ങില്‍ രണ്ട്‌ മരണം

0
260
gnn24x7

പിറ്റ്‌സ്ബര്‍ഗ്: സൗത്ത്കരോലിന, പിറ്റ്‌സ്ബര്‍ഗ്, ഹാംപ്ടണ്‍ കൗണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നടന്ന മൂന്ന് മാസ്സ് ഷൂട്ടിങ്ങില്‍ രണ്ടു കൗമാരക്കാര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹാംപ്ടണ്‍ കൗണ്ടിയിലെ ഒരു നിശാക്ലബില്‍ നടന്ന വെടിവെപ്പില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും അന്വേഷണം നടത്തുന്ന സൗത്ത് കരോലിനയിലെ സ്റ്റേറ്റ് ലോ എന്‍ഫോഴ്സ്മെന്റ് ഡിവിഷന്‍ പറഞ്ഞു.

പിറ്റ്സ്ബര്‍ഗില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്ന വാടക വീട്ടിലെ പാര്‍ട്ടിക്കിടെ ഉച്ചയോടടുത്ത സമയത്താണ് സംഘര്‍ഷത്തെ തുടര്‍ന്ന് വെടിവെപ്പുണ്ടായത്. അവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പിറ്റ്‌സ്ബര്‍ഗ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചീഫ് സ്‌കോട്ട് ഷുബെര്‍ട്ട് പറഞ്ഞു. ഇവിടെ കൗമാരക്കാരായ രണ്ടു പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സൗത്ത് കരോലിന സംസ്ഥാന തലസ്ഥാനമായ കൊളംബിയയിലെ തിരക്കേറിയ മാളില്‍ ഞായറാഴ്ചയാണ് വെടിവയ്പ്പ് നടന്നത്. കൊളംബിയാന സെന്ററില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒമ്പത് പേര്‍ക്ക് വെടിയേറ്റതായും അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും കൊളംബിയ പൊലീസ് മേധാവി ഡബ്ല്യു.എച്ച്. ഹോള്‍ബ്രൂക്ക് പറഞ്ഞു.

ഈസ്റ്റര്‍ വാരാന്ത്യത്തിലെ മൂന്ന് മാസ്ഷൂട്ടിങ്ങുകള്‍ക്ക് പുറമെ സമീപ ദിവസങ്ങളില്‍ ന്യൂയോര്‍ക്ക് സബ് വേയിലും ഈ മാസം ആദ്യം, കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍, ഡൗണ്‍ടൗണ്‍ കോമണ്‍സ് ഷോപ്പിംഗ് മാളിനും സ്റ്റേറ്റ് ക്യാപിറ്റോളിനും സമീപമുള്ള തിരക്കേറിയ സ്ഥലത്തും മാസ്ഷൂട്ടിങ്ങുകള്‍ നടന്നതായി പൊലീസ് അറിയിച്ചു. അമേരിക്കയില്‍ ഈ മാസം നടന്ന വെടിവെപ്പുകള്‍ കടുത്ത തോക്കു നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും ഈ ആവശ്യം ഉയര്‍ന്നു വരുന്നുണ്ടെങ്കിലും കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

gnn24x7