തൃശൂർ: സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിർദേശങ്ങൾക്കനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്ന് കരുവന്നൂർ ബാങ്കിലെ മുൻ സീനിയർ ഓഫീസറായിരുന്ന സി.കെ ജിൽസ്. ബാങ്കിന്റെ മേൽനോട്ടത്തിലുള്ള സൂപ്പർമാർക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത് വർഷമായി ഉണ്ടായിരുന്നത്. ബാങ്കിലെ കാര്യങ്ങൾ അറിയില്ല, സെക്രട്ടറി പറയുന്നതിനനുസരിച്ചാണ് എല്ലാം ചെയ്തതെന്നും ജിൽസ് പ്രതികരിച്ചു. കേസിലെ മൂന്നാം പ്രതിയാണ് ജിൽസ്. 26നാണ് ജിൽസ് ജാമ്യത്തിലിറങ്ങിയത്.
ബാങ്ക് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളുമാണ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. അവരുടെ നിർദേശം അനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയർന്നവരുമായി വ്യക്തിപരമായി ബന്ധമില്ല. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നെങ്കിലും താനൊരു സജീവ പാർട്ടി പ്രവർത്തകനല്ല.
ബാങ്കിൽ ക്രമക്കേടുകൾ നടക്കുന്നതായി തോന്നിയിരുന്നില്ല. താൻ ചുമതലയൊഴിയുന്നതുവരെ സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനങ്ങളെല്ലാം സുതാര്യമായിരുന്നു. സഹകരണ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ട് കണ്ടിട്ടില്ല. കേസിൽപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും ജിൽസ് പറഞ്ഞു.
21 വർഷം ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ കെ.എം. ബിജു കരീം, കമ്മിഷൻ ഏജന്റ് എ.കെ. ബിജോയ്, ഇടനിലക്കാരൻ കിരൺ എന്നിവരാണ് വിചാരണത്തടവുകാരായി ജയിലിലുള്ളത്.







































