ന്യൂഡൽഹി: വംശനാശം സംഭവിച്ച ചീറ്റപ്പുലികൾ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തി. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങിയത്. ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്റ്ററിൽ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിക്കും.
കേന്ദ്രസർക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ഇന്നു രാവിലെ 10.45-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ കുനോ ദോശീയോദ്യാനത്തിലേക്ക് തുറന്നുവിടും. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺചീറ്റകളുമാണ് നമീബിയയിൽ നിന്ന്വിമാനമേറി എത്തിയത്. പെൺ ചീറ്റകൾക്ക് 2-5 വയസ്സും ആൺചീറ്റകൾക്ക് നാലര-അഞ്ചരവയസ്സുമാണ് പ്രായം. ആൺ ചീറ്റകളിൽരണ്ടെണ്ണം സഹോദരൻമാരാണ്.
ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ചീറ്റപ്പുലികളെത്തിയത്. 1952-ഓടെ രാജ്യത്ത് വംശംനാശം സംഭവിച്ച ജീവിവർഗമാണ് ചീറ്റപ്പുലികൾ. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴ് ദശാബ്ദങ്ങൾക്കിപ്പുറം ചീറ്റകളെ വീണ്ടും എത്തിച്ചത്.
ഇവയുടെ സഞ്ചാരപഥം മനസ്സിലാക്കാൻ ജിപിഎസ് സംവിധാനമുള്ള റോഡിയോ കോളറുകൾ ചീറ്റകളുടെ കഴുത്തിലണിയിക്കും. ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങൾക്കായിരിക്കും.





































