വാഷിങ്ടണ്‍: താനായിരുന്നു അധികാരത്തിലെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്‍ യുക്രൈനോട് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുദ്ധിപരമായ നീക്കമാണ് വ്‌ളാഡിമിർ പുടിന്‍ ഇപ്പോള്‍ നടത്തുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
‘കിഴക്കന്‍ യുക്രൈനിലെ വിമത മേഖലകളായ ഡൊണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയെരണ്ട് വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിലൂടെ ബുദ്ധിപരമായ നീക്കമാണ് പുടിന്‍ നടത്തിയിരിക്കുന്നത്, ഇന്ധനവില കുതിച്ചുയരുന്നതിന് ഇത് കാരണമാകും, കൂടുതല്‍ കൂടുതല്‍ സമ്പന്നനാകുക എന്ന പുടിന്റെ ആഗ്രഹം തന്നെയാണ് ഇതിലൂടെ നിറവേറപ്പെടുക’ എന്നും റഷ്യയുടെ ഈ കുതന്ത്രത്തോട് ജോ ബൈഡന്‍ സര്‍ക്കാര്‍ ദുര്‍ബലമായാണ് പ്രതികരിച്ചതെന്നും ട്രംപ് പറഞ്ഞു.
വ്‌ളാഡിമിര്‍ പുടിനെ തനിക്ക് നന്നായി അറിയാം. താനായിരുന്നു അമേരിക്കയില്‍ അധികാരത്തിലെങ്കില്‍ ഒരു കാരണവശാലും ഇങ്ങനെ ചെയ്യാന്‍ പുടിന്‍ മുതിരുകയില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് വിഷയത്തിലെ അമേരിക്കന്‍ ഇടപെടലുകളെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയത്.