വാഷിംഗ്ടണ്‍: പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികരോട് മാപ്പ് ചോദിച്ച് പ്രസിഡന്റ് ജോബൈഡൻ. സൈനികര്‍ക്ക് താമസസൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടർന്ന് പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങേണ്ടി വന്ന സംഭവത്തിലാണ് ജോ ബൈഡന്‍ മാപ്പ് പറഞ്ഞത്. നാഷണല്‍ ഗാര്‍ഡ് ബ്യൂറോയുടെ ചീഫിനെ ഫോണില്‍ വിളിച്ചാണ് ബൈഡന്‍ മാപ്പ് പറഞ്ഞത്.
പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികർക്ക് ടോയ്ലറ്റോ,കൃത്യമായ ഭക്ഷണമോ ഒന്നും ലഭിച്ചിരുന്നില്ല. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വിവിധ ഭാഗങ്ങളിൽ നിന്നും ശക്തമായ എതിർപ്പാണുണ്ടായിരുന്നത്.
ട്രംപ് അനുകൂലികള്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ അക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് 25,000 ട്രൂപ്പുകളെയാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ എത്തിച്ചത്.
സൈനികര്‍ പാര്‍ക്കിംഗ് ഏരിയയില്‍ കിടക്കുന്ന വീഡിയോ വൈറലായതോടെ നാടിന് തന്നെ ഇത് നാണക്കേടാണെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായങ്ങളുയര്‍ന്നിരുന്നു. കോവിഡ് പടരാനുള്ള സാധ്യതയെ കുറിച്ചും ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ബൈഡന്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയത്.