അദാനി ഗ്രൂപ്പ് കമ്പനികളിൽ 43,500 കോടി രൂപയുടെ മൊത്തം ഓഹരികൾ ഉള്ള മൂന്ന് വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകൾ നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് (എൻഎസ്‌ഡിഎൽ) മരവിപ്പിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. മൗറീഷ്യസ് ആസ്ഥാനമായ മൂന്ന് കമ്പനികളുടെ ഓഹരികളാണ് മരവിപ്പിച്ചിരിക്കുന്നത്.
ആൽബുല ഇൻവെസ്റ്റ്മെൻറ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് എന്നിവയുടെ അക്കൗണ്ട് ആണ് എൻഎസ്‌ഡിഎൽ മരവിപ്പിച്ചത്. നിലവിലുള്ള സെക്യൂരിറ്റികളൊന്നും വിൽക്കാനോ പുതിയ സെക്യൂരിറ്റികൾ വാങ്ങാനോ ഫണ്ടുകൾക്ക് കഴിയില്ലെന്നാണ് നടപടി.
കഴിഞ്ഞ വർഷം മുതൽ ആഭ്യന്തര ഓഹരി വിപണിയിൽ മികച്ച വളർച്ചയാണ് കമ്പനികൾ നേടിയത്. വികസനം റിപ്പോർട്ട് ചെയ്ത ശേഷം ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ആറ് കമ്പനികളുടെയും ഓഹരികൾ ഓഹരി വിപണിയിൽ ഇടിഞ്ഞു.
കള്ളപ്പണം തടയൽ നിയമപ്രകാരം (പിഎംഎൽഎ) ഈ മൂന്ന് കമ്പനികളും നടപടി ക്രമങ്ങൾ പാലിക്കാതെ വിവരങ്ങൾ നൽകാതെയാണ് അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയിരിക്കുന്നതെന്നാണ് വിദേശ നിക്ഷേപകരെ കൈകാര്യം ചെയ്യുന്ന കസ്റ്റോഡിയൻ ബാങ്കുകളിലെ ഉദ്യോഗസ്ഥർ പറഞ്ഞത്.