ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 45 തോക്കുമായി ദമ്പതികൾ പിടിയിൽ. വിയറ്റ്‌നാമിൽ നിന്ന് എത്തിയ ഇന്ത്യൻ ദമ്പതിമാരുടെ രണ്ട് ട്രോളി ബാഗുകളിൽ നിന്നാണ് 22.5 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകൾ കണ്ടെത്തിയത്. മുമ്പ് തോക്കുകൾ കടത്തിയതായി ദമ്പതികൾ സമ്മതിച്ചു. തോക്കുകൾ യഥാർഥത്തിലുള്ളതാണോ അല്ലയോ എന്നത് ബാലിസ്റ്റിക് റിപ്പോർട്ട് ലഭിച്ചതിന് മാത്രമേ സ്ഥിരീകരിക്കൂവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മാറ്റങ്ങൾ വരുത്തിയ ശേഷം മാത്രമേ തോക്കുകൾ ഉപയോഗിക്കാൻ സാധിക്കൂവെന്നാണ് റിപ്പോർട്ട്.
41 കാരനായ പുരുഷനും 32 കാരിയായ ഭാര്യയും വിയറ്റ്നാമിൽ നിന്ന് തിങ്കളാഴ്ച ദില്ലി വിമാനത്താവളത്തിലെത്തി. ദമ്പതികൾക്കൊപ്പം ആറുമാസം പ്രായമുള്ള മകളുമുണ്ടായിരുന്നു. വിമാനത്താവളത്തിലെ അറൈവൽ ഹാളിന്റെ ഗ്രീൻ ചാനൽ കടന്നപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. ദമ്പതികൾ വന്ന അതേ സമയം പാരീസിൽ നിന്നെത്തിയ മൂത്ത സഹോദരൻ അദ്ദേഹത്തിന് കൈമാറിയ രണ്ട് ട്രോളി ബാഗുകൾ ഇയാളുടെ പക്കലുണ്ടായിരുന്നു. ബാഗുകൾ നൽകിയ ശേഷം സഹോദരൻ മുങ്ങി. സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ 45 തരം ബ്രാൻഡ് തോക്കുകൾ കണ്ടെടുത്തു.
നേരത്തെ, തുർക്കിയിൽ നിന്ന് 12.5 ലക്ഷം രൂപയുടെ 25 തോക്കുകൾ കടത്തിയതായി ഇരുവരും സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.ബാഗുകൾ കസ്റ്റംസ് നിയമപ്രകാരം പിടിച്ചെടുക്കുകയും ദമ്പതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ മകളെ മുത്തശ്ശിക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.