തിരുവനന്തപുരം: അനുപമയുടെ കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിയിൽ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിയതായി മന്ത്രി വീണ ജോർജ്. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ വിഷയത്തിൽ പരാതിക്കാരി അനുപമയെ മന്ത്രി വീണ ജോർജ് ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അനുപമ സെക്രട്ടേറിയറ്റിൽ നിരാഹാര സമരം തുടങ്ങുന്നതിനു മുമ്പായിരുന്നു ആരോഗ്യമന്ത്രിയുടെ ഇടപെടൽ.
കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അനുപമയുടെ ആവശ്യവും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ ശിശുവികസന വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.