തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗം ഭർത്താവിൽനിന്ന് പണം വാങ്ങിയാണെന്ന് സമ്മതിച്ച് പ്രതികളുടെ മൊഴി. മുൻകൂട്ടി ആസൂത്രണം ചെയ്തതുപ്രകാരമാണ് കൂട്ടബലാത്സംഗം നടന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. പ്രതികളിൽ ഒരാൾ മാത്രമാണ് ഭർത്താവിന്‍റെ സുഹൃത്ത്. മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തുകയായിരുന്നു. ഒളിവിലായിരുന്ന ആളെയും പൊലീസ് പിടികൂടിയതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി.
യുവതിയെ ആദ്യമെത്തിച്ച വീടിന്‍റെ ഉടമസ്ഥൻ മാത്രമായിരുന്നു യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്ത്. ഇയാൾ ഭർത്താവിൽനിന്ന് പണം വാങ്ങിയശേഷം മറ്റുള്ളവരെ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായി. സുഹൃത്തു ഫോൺചെയ്തു വിളിച്ചുവരുത്തിയ നാലുപേരാണ് യുവതിയെ പീഡിപ്പിച്ചത്. കൂട്ടബലാത്സംഗത്തിന് രണ്ടുദിവസം മുമ്പ് ബീച്ചിലെത്തിയപ്പോൾ, ഭർത്താവ് സുഹൃത്തിന് പണം നൽകിയത് കണ്ടതായി യുവതി മൊഴി നൽകിയിട്ടുണ്ട്.
യുവതിയെ സുഹൃത്തിന്‍റെ വീട്ടിലെത്തിച്ചശേഷം നിർബന്ധിപ്പിച്ച് മദ്യം നൽകി. ഇതിനുശേഷം ഭർത്താവും സുഹൃത്തും അവിടെനിന്ന് കടന്നുകളയുകയുമായിരുന്നു. ഇതിനുശേഷമാണ് മറ്റുള്ളവർ അവിടേക്ക് എത്തി ഭർത്താവ് ചിലരുമായി വഴക്കുണ്ടാക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റി യുവതിയെയും മകനെയും കൊണ്ടുപോയത്. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചശേഷം മകനെ മർദ്ദിക്കുകയും യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. ഒടുവിൽ അവിടെനിന്ന് കുതറിമാറി ഓടിയ യുവതിയെ അതുവഴി വന്ന യുവാക്കളാണ് രക്ഷപെടുത്തിയത്.
എന്നാൽ മദ്യപിച്ചശേഷം ഉറങ്ങിപ്പോയെന്നും പിന്നീട് നടന്നതൊന്നും അറിയില്ലെന്നാണ് യുവതിയുടെ ഭർത്താവും സുഹൃത്തും ആദ്യം നൽകിയ മൊഴി. ഇത് തെറ്റാണെന്ന് അന്വേഷണത്തിൽ ബോധ്യമായിരുന്നു. യുവതിയെ കാണാതായിട്ടും ഇവർ അന്വേഷണമൊന്നും നടത്തിയിരുന്നില്ല. ഇതും സംഭവത്തിലെ ഗൂഢാലോചന ഉറപ്പിക്കുന്നതാണ്. യുവതിയുടെ രഹസ്യമൊഴി കൂടി പരിശോധിച്ചശേഷമായിരിക്കും കൂടുതൽ അന്വേഷണത്തിലേക്ക് പോലീസ് കടക്കുക.