കൊച്ചി: പുരാവസ്തു വിൽപനക്കാരനെന്ന് അവകാശപ്പെട്ടു കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയതിന് അറസ്റ്റിലായ മോന്‍സൺ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീടിനും പൊലീസ് സംരക്ഷണം നൽകിയിരുന്നെന്ന് വിവരം. കൊച്ചി കലൂരിലെ വീട്ടിലേതു പോലെതന്നെ ഇവിടെയും പൊലീസ് കാവല്‍ ഉണ്ടായിരുന്നു. ചേർത്തല പൊലീസാണു വീടിനു സംരക്ഷണം നൽകിയിരുന്നത്. ചേർത്തല പൊലീസിന്റെ ബീറ്റ് ബോക്സ് വീടിന്റെ ഗേറ്റിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ ബീറ്റ് ബോക്സിലാണ് പ്രദേശവാസികൾ പരാതികളുണ്ടെങ്കിൽ നിക്ഷേപിക്കേണ്ടത്. രാത്രി പട്രോളിങ് നടത്തുന്ന പൊലീസുകാര്‍ ബോക്സിലെ ഷീറ്റിൽ ഒപ്പിടണം. ഇതു സിഐയോ അല്ലെങ്കിൽ സ്റ്റേഷൻ ഓഫിസറോ പരിശോധിക്കും.
പൊലീസുകാർ എത്തുന്നുണ്ടോ, പ്രദേശത്തു സുരക്ഷയുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഓട്ടമാറ്റിക് ഗേറ്റിനോട് ചേർന്ന് സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്. ചേർത്തല സിഐ, മോന്‍സണിനെ പല കേസിൽനിന്നും രക്ഷിച്ചെന്നും സിഐയെ ഉപയോഗിച്ചാണ് എതിരാളികൾക്കെതിരായ കേസുകൾ നടത്തിയിരുന്നതെന്നും ആരോപണമുണ്ട്.