കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ നടൻ വിജയ് ബാബുവിനെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുത്തു. പനമ്പള്ളി നഗറിലെ ഡി ഹോ൦സ് സ്യൂട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. അതിജീവിതയുടെ പരാതിയിൽ ഈ ഫ്ലാറ്റിൽ വച്ചാണ് ലൈംഗികമായും ശാരിരകമായും പീഡിപ്പിച്ചതെന്ന് പറഞ്ഞിട്ടുള്ളത്. അതിജീവിതയുടെ പരാതിയിൽ ചില ഹോട്ടലുകളിൽ വച്ചും പീഡനം നടന്നുവെന്ന് പറഞ്ഞിട്ടുണ്ട്. വരംു ദിവസങ്ങളിൽ ഇവിടേയും എത്തിച്ച് തെളിവെടുക്കും. തെളിവെടുപ്പിന് കൊണ്ടും പോകും മുമ്പ് വിജയ് ബാബുവിനെ ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയിരുന്നു.
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ ഇന്ന് മുതൽ ജൂലൈ 3 വരെ നടനെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈകീട്ട് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് മടങ്ങാനാകും. 28,29,30 ദിവസങ്ങളിലും അടുത്ത മാസം 1,2,3 ദിവസങ്ങളിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും. രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്.