സൗദി അറേബ്യ: പൂർണ്ണമായും വനിത ജീവനക്കാരെ ഉൾപ്പെടുത്തി സൗദിയിലെ വിമാന സർവ്വീസ്. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ പൂർണമായും വനിതാജീവനക്കാർ മാത്രമാണ് ഈ വിമാന സർവ്വീസിലുണ്ടായിരുന്നത്. റിയാദിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തിയ ഫ്ളൈഅദീൽ വിമാനത്തിലാണ് ജീവനക്കാരായി വനിതകൾമാത്രം ഉണ്ടായിരുന്നത്. എയർലൈനിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഏഴംഗക്രൂ ആണ് ഉണ്ടായിരുന്നത്. ഇവരിൽ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉൾപ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്ളൈഅദീൽ വക്താവ് പറഞ്ഞു. സൗദിയിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പൈലറ്റ് കൂടിയായ യാരാ ജാൻ എന്ന 23 കാരിയാണ് സഹ പൈലറ്റായത്. യു.എ.ഇ.യിൽനിന്ന് ആദ്യമായി എയർബസ് എ 320 സിവിൽ എയർക്രാഫ്റ്റ് അന്താരാഷ്ട്രതലത്തിൽ പറത്തിയ റാവിയ അൽ-റിഫി, സൗദി കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസോടെ പറക്കുന്ന ആദ്യവനിത ഹനാദി സക്കറിയ അൽ ഹിന്ദി, കൂടാതെ സൗദിയിലെ ഒരു വാണിജ്യവിമാനത്തിൽ സഹപൈലറ്റായ ആദ്യവനിത യാസ്മിൻ അൽ-മൈമാനിയ എന്നിവരും ഇവരിൽ ഉൾപ്പെട്ടിരുന്നു.