ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി രണ്ടാംവട്ടവും അധികാരത്തിൽ. തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തപ്പെട്ട വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്നീട് പിന്‍വലിച്ചത് ബിജെപിക്ക് അനുകൂലമായി. തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യാവസ്ഥയില്‍ പ്രമുഖ മന്ത്രിമാരും എംഎല്‍എമാരും എസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലേക്ക് ചാഞ്ചാടിയെങ്കിലും വലിയ പ്രത്യാഘാതമുണ്ടായില്ല.
അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന ശേഷം തുടര്‍ഭരണം നേടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാവുകയാണ് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ മുന്‍പ് നാല് മുഖ്യമന്ത്രിമാര്‍ രണ്ടാംവട്ടം അധികാരത്തിലേറിയിട്ടുണ്ട്. എന്നാല്‍ അവരാരും അഞ്ച് വര്‍ഷം അധികാരത്തില്‍ തുടര്‍ന്ന ശേഷമല്ല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് യോഗി ആദിത്യനാഥിന്റെ നേട്ടത്തെ സവിശേഷമാക്കുന്നത്. 37 വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഒരു മുഖ്യമന്ത്രി രണ്ടാം തവണ അധികാരത്തിലെത്തുന്നത്.
രണ്ടാംവട്ടം അധികാരത്തിലെത്തുന്ന ആദ്യത്തെ ബിജെപി മുഖ്യമന്ത്രികൂടിയാണ് ആദിത്യനാഥ്. അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തീകരിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രികൂടിയാണ് അദ്ദേഹം. ബഹുജന്‍ സമാജ് പാര്‍ട്ടി മുഖ്യമന്ത്രി മായാവതി (2007-12), സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് (2012-17) എന്നിവരാണ് മറ്റു രണ്ടുപേര്‍.