ലഖ്‌നൗ: മൊറാദാബാദ് സ്വദേശിനിയായ 16 വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരന്‍ ജൂണ്‍ 27-ന് കാമുകിയോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് സഹോദരന്റെ കാമുകിയുടെ പിതാവും ബന്ധുക്കളും അടങ്ങുന്ന 8 പേർ കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ ഒരാഴ്ചയോളം തടവില്‍പാര്‍പ്പിച്ചാണ് കൂട്ടബലാത്സംഗം ചെയ്തത്.
ജൂണ്‍ 28-ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ ഒളിച്ചോടിപ്പോയവരെ തിരയാനെന്ന വ്യാജേന പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കൂട്ടിക്കൊണ്ടുപോയി. അംറോഹ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഒരു വീട്ടിലേക്കാണ് ഇവരെ എത്തിച്ചത്. ഇവിടെവെച്ച് ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും അമ്മാവന്മാരും ചേര്‍ന്ന് 16-കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മാതാപിതാക്കളുടെ കണ്‍മുന്നില്‍വെച്ചാണ് 16-കാരി കൊടുംക്രൂരതയ്ക്കിരയായത്.പൊലീസില്‍ പരാതിപ്പെട്ടാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിറ്റേദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പ്രതികള്‍ വിട്ടയച്ചു. പിന്നീടുള്ള ദിവസങ്ങളിലും തടവില്‍ പാര്‍പ്പിച്ച 16-കാരിയെ പ്രതികള്‍ നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കി. ജൂലായ് നാലാം തീയതിയാണ് ഇവര്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി ഒരാഴ്ച നീണ്ട ക്രൂരത കുടുംബാംഗങ്ങളോട് വിവരിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരേ കേസെടുത്തതായി എ.എസ്.പി(റൂറല്‍) വിദ്യാസാഗര്‍ മിശ്ര പറഞ്ഞു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബവും പ്രതികളുടെ കുടുംബങ്ങളും വര്‍ഷങ്ങളായി പരസ്പരം അറിയാവുന്നവരാണ്. 16-കാരിയുടെ സഹോദരന്‍ പ്രതികളിലൊരാളുടെ മകളുമായി പ്രണയത്തിലായതോടെയാണ് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഈ കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും പ്രതികളെ കണ്ടെത്താന്‍ വിവിധ അന്വേഷണസംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ ജൂണ്‍ 29-ന് പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് 16-കാരിയുടെ പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.